ഓക്ലൻഡ്: ന്യൂസിലൻഡ് സന്ദർശനത്തിന്റെ ഭാഗമായി ഓക്ലൻഡിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പങ്കുവെച്ച മൂല്യങ്ങളുടെയും ശക്തമായ അടിത്തറ എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും ചേർന്ന് പുതിയൊരു വികസനയാത്രയ്ക്ക് തുടക്കമിടുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ന്യൂസിലൻഡിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലെ ‘വാക്ക’ എന്ന ആശയത്തെ ഉദ്ധരിച്ച്, അത് ഒരുമിച്ചുള്ള യാത്രയുടെ പ്രതീകമാണെന്ന് വിശേഷിപ്പിച്ചു.
ഓക്ലൻഡ് മുതൽ വെല്ലിങ്ടൺ വരെയും, ക്രൈസ്റ്റ്ചർച്ച് മുതൽ ക്വീൻസ്ടൗൺ വരെയും വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ സമൂഹം ഈ സുവർണ നൂറ്റാണ്ടിന്റെ യാത്രയെ മുന്നോട്ട് നയിക്കുന്ന സാരഥികളാണെന്ന് മോദി അഭിപ്രായപ്പെട്ടു. എയർ ന്യൂസിലൻഡ് സിഇഒ നിഖിൽ രവിശങ്കർ, മുൻ ഗവർണർ ജനറൽ ആനന്ദ് സത്യാനന്ദ്, ക്രിക്കറ്റ് താരങ്ങളായ രചിൻ രവീന്ദ്ര, ഇഷ് സോധി, അജാസ് പട്ടേൽ തുടങ്ങിയവർ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ബോംബെ ഹിൽസ്, കൊറോമണ്ടൽ, കൊൽക്കത്ത സ്ട്രീറ്റ്, ഡൽഹി ക്രസന്റ് തുടങ്ങിയ സ്ഥലനാമങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ ആദ്യ ന്യൂസിലൻഡ് സന്ദർശനത്തിന്റെ ഓർമകൾ പങ്കുവെച്ച പ്രധാനമന്ത്രി, വർഷങ്ങൾക്ക് മുമ്പ് ലഭിച്ച സമ്മാനങ്ങൾ ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാൻ തന്റെ മഫ്‌ലർ വേദിയിൽ പ്രദർശിപ്പിച്ചു. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണിനും, ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള രാഷ്ട്രീയ നേതൃത്വത്തിനും നന്ദി രേഖപ്പെടുത്തിയ മോദി, ഇന്ത്യ-ന്യൂസിലൻഡ് ഉഭയകക്ഷി ബന്ധത്തിന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ ഭാവിയിൽ കൂടുതൽ കരുത്തുപകരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

