ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേ മാതരം’ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന ‘ദേശീയ ബഹുമതികൾ അപമാനിക്കുന്നത് തടയൽ (ഭേദഗതി) ബിൽ 2026 രാജ്യസഭയിൽ നാളെ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ സഭയിൽ അവതരിപ്പിക്കുന്നത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ആദ്യദിനത്തിൽ തന്നെ നിർണായകമായ ഈ ഭേദഗതി ബിൽ പരിഗണനയ്ക്ക് എത്തുന്നത് ശ്രദ്ധേയമാണ്.
ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് നിലവിൽ ലഭിക്കുന്ന അതേ നിയമപരവും ശിക്ഷാനടപടികളുമായ സംരക്ഷണം ‘വന്ദേ മാതരം’ എന്ന ദേശീയഗീതത്തിനും ലഭ്യമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഭേദഗതി നിയമമായാൽ വന്ദേ മാതരത്തെ മനഃപൂർവം അപമാനിക്കുകയോ, ആലാപനം തടസ്സപ്പെടുത്തുകയോ, തടയാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. നിലവിൽ ദേശീയ ബഹുമതികൾ അപമാനിക്കുന്നത് തടയൽ നിയമം ദേശീയഗാനത്തെയും ദേശീയപതാകയെയും ഭരണഘടനയെയും മാത്രമാണ് സംരക്ഷിക്കുന്നത്. പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ദേശീയഗീതവും ഇതേ നിയമപരിരക്ഷയുടെ പരിധിയിൽ ഉൾപ്പെടും.
ജൂലൈ 9-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശപ്രകാരം, സർക്കാർ ചടങ്ങുകളിൽ ‘വന്ദേ മാതര’വും ‘ജനഗണമന’യും ഒരുമിച്ച് ആലപിക്കുമ്പോൾ ആദ്യം ‘വന്ദേ മാതരം’ ആലപിക്കണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും നിഷ്കർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ലോക്സഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ വന്ദേ മാതരം അപമാനിക്കുന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമായി മാറും.

