ഗുവാഹത്തി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി ആസാം സർക്കാർ മുന്നോട്ട്. സംസ്ഥാനത്തുടനീളം വിവിധ കേസുകളിലായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പൊതുജനങ്ങൾക്ക് മുൻപാകെ നശിപ്പിച്ചു. റോഡ് റോളറുകൾ ഉപയോഗിച്ചും, ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററുകളിൽ കത്തിച്ചുമാണ് ഇവ പൂർണ്ണമായും നിർവീര്യമാക്കിയത്.
ലഹരിവസ്തുക്കളുടെ നശീകരണ ചടങ്ങിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരിട്ട് പങ്കെടുത്തു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആസാം സർക്കാർ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിലപ്പെട്ട നിരവധി ജീവിതങ്ങളെ ബാധിക്കുമായിരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്നും, ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച്, പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ശാസ്ത്രീയമായി ലഹരിവസ്തുക്കൾ സംസ്കരിച്ചത്. 39.068 കിലോഗ്രാം മോർഫിൻ, 79.770 കിലോഗ്രാം കറുപ്പ്, 58.877 കിലോഗ്രാം ഹെറോയിൻ, 0.047 കിലോഗ്രാം കൊക്കെയ്ൻ, 19.02 ലക്ഷം യാബ ഗുളികകൾ, 2.29 ലക്ഷം കുപ്പി കഫ് സിറപ്പ്, 37,796 കിലോഗ്രാം കഞ്ചാവ്, 9.49 കിലോഗ്രാം പോപ്പി സ്ട്രോ എന്നിവയാണ് നശിപ്പിച്ചത്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

