ന്യൂഡൽഹി: പാചകവാതകമായ എൽപിജിക്ക് പകരമായി എഥനോൾ പ്രധാന പാചക ഇന്ധനമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തിന്റെ എൽപിജി ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കാനും, സബ്സിഡി ബാധ്യത ഗണ്യമായി വെട്ടിക്കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. 2026 സെപ്റ്റംബറോടെ പദ്ധതിയുടെ സമഗ്ര രൂപരേഖ തയ്യാറാകുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എഥനോൾ വിതരണം, സബ്സിഡി സംവിധാനം, ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഇന്ധനം ലഭ്യമാക്കുന്ന മാർഗങ്ങൾ എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ പരിശോധിക്കുന്നത്. എൽപിജിക്ക് പകരം എഥനോളിന്റെയും ബയോഗ്യാസിന്റെയും ഉപയോഗം വ്യാപകമാക്കുന്നതിലൂടെ രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിലൂടെ സബ്സിഡി ഇനത്തിൽ കേന്ദ്ര സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരിമ്പ്, ചോളം, അരി, ഗോതമ്പ്, ബാർലി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്. അതിനാൽ തന്നെ, എഥനോൾ ഉൽപ്പാദനം വർധിപ്പിക്കുന്നത് കർഷകർക്ക് അധിക വരുമാന മാർഗം സൃഷ്ടിക്കുമെന്നും കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റിന്റെ റിപ്പോർട്ട് പ്രകാരം, ബയോഗ്യാസിലേക്കും എഥനോളിലേക്കും മാറുന്നതിലൂടെ 2050-ഓടെ എൽപിജി സബ്സിഡി ഇനത്തിൽ മാത്രം ഇന്ത്യയ്ക്ക് രണ്ട് ലക്ഷം കോടി രൂപയിലധികം ലാഭിക്കാൻ സാധിക്കും. ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ ദീർഘകാല നയത്തിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

